gnn24x7

സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഇന്നുമുതൽ പിഴ

0
356
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ബുധനാഴ്ച മുതല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ നടപ്പിലായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയമലംഘനത്തിലുള്ള പിഴ ഈടക്കല്‍ പ്രാബല്യത്തില്‍ വരികയാണ്.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ. ഇതിന് പിന്നാലെ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കാനുള്ള നടപടികളും സ്വീകരിക്കും.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്ളക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.

അതേസമയം ബ്രാന്‍ന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍, പാല്‍ക്കവര്‍, മത്സ്യവും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കവറുകള്‍ എന്നിവക്ക് നിരോധനമില്ല.

gnn24x7