gnn24x7

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല

0
283
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.

കേസില്‍ യു.എ.പി.എ നിലനില്‍ക്കും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.

ഹരജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍.ഐ.എ വാദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ സ്വപ്നയെ ജാമ്യത്തില്‍ വിടരുതെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യു.എ.പി.എ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്.

കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും സ്വപ്ന ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.

gnn24x7