gnn24x7

ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; രാജന്റെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

0
418
gnn24x7

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ തീകൊളുത്തി പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾക്ക് സ്ഥലവും വീടും നൽകാൻ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജനും ഭാര്യ അമ്പിളിയും മരിച്ചത്.

ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്.

അതേസമയം ഇന്നലെ വൈകിട്ടോടെ മരിച്ച അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.

gnn24x7