മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തി. കഴിഞ്ഞ ദിവസം കെഎസ്ഇബി ജീവനക്കാർ എന്ന് പരിചയപ്പെടുത്തി ചിലർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. വൈദ്യുതി ലൈനിൽ ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിക്കാൻ അനുവാദം തേടി. വീട്ടമ്മ ഇതിന് അനുവാദം നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തി പറമ്പിൽ നിന്ന് മരം മുഴുവനായി മുറിച്ചു മാറ്റുകയായിരുന്നു.

മുറിച്ച മരങ്ങളുടെ ഏറിയ പങ്കും കടത്തിക്കഴിഞ്ഞു.അറക്കൽ ഉണ്ണി എന്ന വ്യക്തിയും കൂട്ടാളികളും ചേർന്നാണ് മരം മുറിച്ച് കടത്തിയിരിക്കുന്നത്. ഈ സംഭവത്തിനെ തുടർന്ന് വസ്തുവിന്റെ ഉടമ പോലീസ് എസ്പിക്ക് പരാതി നൽകി. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണ്.

പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകളും അപകടാവസ്ഥയിലുള്ള മരങ്ങളും കെഎസ്ഇബി മുറിച്ച് മാറ്റുന്നതിന്റെ മറവിലാണ് ഈ തട്ടിപ്പ് സംഘം പ്രദേശത്ത് വിലസുന്നത്.


കെഎസ്ഇബി ജീവനക്കാർ എന്ന് വിശ്വസിച്ച പൊതുജനങ്ങളും ഇവർക്കെതിരെ ഇതുവരെ പരാതി നൽകിയതുമില്ല. പ്രതികൾക്കും കൂട്ടാളികൾക്കുമായി തെരച്ചിൽ ഊർജിതമാണ്. ഇവർ പ്രദേശത്തെ സ്ഥിരം ശല്യമായി മാറിയിരിക്കുകയാണ്. അറക്കൽ ഉണ്ണിക്കെതിയെ ഇതിനു മുൻപും പല കേസുകളും നിലവിലുണ്ട്.


 
                






