കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയർത്താൻ യു.ഡി.എഫിന് കഴിഞ്ഞത്. വിരുദ്ധശക്തികളെ യോജിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് സഭയുടെ സ്ഥാനാർഥിയാണ് എന്ന പ്രചാരണമൊന്നും തിരഞ്ഞെടുപ്പിൽ ബാധിച്ചില്ല. കെ-റെയിലിന്റെ ഹിതപരിശോധനയല്ല ഇതെന്നും അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ ശക്തമായ കോട്ടയാണ് തൃക്കാക്കര. ബി.ജെ.പിയുടെ വോട്ടിൽ വന്നിട്ടുള്ള കുറവും ട്വന്റി 20 പോലുള്ള സംഘടനകൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതും യു.ഡി.എഫിന് ഗുണമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ഇത്തവണ കുറഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പ് തൊട്ട് ബി.ജെ.പിയുടെ വോട്ടിൽ ക്രമാനുഗതമായ ഒരുകുറവ് വരുന്നുണ്ട്. ആ വോട്ട് യു.ഡി.എഫിന് അനുകൂലമായാണ് മാറുന്നത്. ട്വന്റി 20 ക്ക് ഇത്തവണ സ്ഥാനാർഥിയില്ലാതിരുന്നതും യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനിടയാക്കി.
കെ-റെയിൽ പ്രശ്നം ഉയർത്തിക്കാട്ടി നടത്തിയ തിരഞ്ഞെടുപ്പല്ല ഇതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ സിൽവർ ലൈൻ സംബന്ധിച്ച് നിർദേശം ഉണ്ടായിരുന്നത്. ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 99 സീറ്റ് ലഭിച്ചിട്ടുണ്ട്. കെ-റെയിലുമായി ബന്ധപ്പെട്ടുള്ള ഹിതപരിശോധന ഒരു മണ്ഡലത്തിൽ മാത്രം നടത്തേണ്ടതല്ല. അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും.
ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തുമെന്നും കോടിയേരി പറഞ്ഞു.ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ഇത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും. ജാഗ്രതയോടെ പ്രവർത്തിക്കണം എന്നതിന്റെ മുന്നറിയിപ്പായി ജനവിധിയെ വിലയിരുത്തുന്നു. ബൂത്തുതലംവരെ ഇതുസംബന്ധിച്ച് പാർട്ടി പരിശോധന നടത്തും. തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും തോൽവിയും ജയവുമുണ്ടാകും. ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാം പോയി എന്ന് കരുതുന്നവരല്ല ഞങ്ങൾ. ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എല്ലാം കിട്ടി എന്നും കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.





































