gnn24x7

വയനാട് ചീയമ്പത്തു നിന്നും പിടികൂടിയ കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയി : പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചു

0
332
gnn24x7

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍സ് സഫാരി പാര്‍ക്കില്‍ നിന്നും ആശങ്ക പടര്‍ത്തിക്കൊണ്ട് കടുവ ചാടിപ്പോയത് എന്നും പരിഭ്രാന്തി പടര്‍ത്തി. രക്ഷപ്പെട്ട് ഓടിപ്പോയ കടുവയെ പിന്നീട് പോലീസും വനപാലകരും കണ്ടെത്തിയെങ്കിലും അവര്‍ക്ക് പിടികൂടാനാവാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സമീപത്തുള്ള ജലാശയത്തിലോ പരിസരത്തോ കടുവ ചാടാനോ മറഞ്ഞിരിക്കുവാനോ സാധ്യതയുള്ളതിനാല്‍ രാത്രി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല. എങ്കിലും പരിസരക്കാര്‍ക്ക് കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കി.

പാര്‍ക്കിന്റെ വേലിക്കെട്ട് വളരെ ഉയരമുള്ളതാണ്. ഉദ്ദേശ്യം 20 അടിയില്‍ കൂടുതല്‍ ഉയരം വേലിക്കെട്ടിനുണ്ട്. അത്രയും ഉയരത്തിലേക്ക് കടുവയ്ക്ക് ചാടിക്കടന്നു പോകുവാന്‍ വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞദിവസം വയനാട്ടില്‍ നിന്നും പിടികൂടിയ കടുവയാണ് കൂട്ടില്‍ നിന്നും ചാടിപ്പോയത്. ഉച്ചകഴിഞ്ഞാണ് സംഭവം. കൂടിന്റെ കൊളുത്ത് ഇളകിപ്പോയതാവണം കാരണം എന്ന് വനപാലകര്‍ സംശയിക്കുന്നുണ്ട്. എങ്കിലും കാരണം വ്യക്തമല്ല. കടുവ രക്ഷപ്പെട്ടുവെന്ന് അറിഞ്ഞതോടെ കടുവയെ തിരയാന്‍ തുടങ്ങി. തുടര്‍ന്നാണ് പിന്‍ഭാഗത്ത് കടുവയെ കണ്ടെത്തുന്നത്. ഉടനെ തന്നെ മയക്കു വെടി വയ്ക്കുന്ന സംഘം എത്തിയെങ്കിലും അവര്‍ക്ക് കടുവയെ പിന്നീട് കണ്ടെത്തുവാനോ പിടികൂടുവാനോ സാധിച്ചില്ല.

ഒരാഴ്ച മുന്‍പ് കടുവയെ വയനാട് ചീയമ്പത്ത് കെണി വച്ചു പിടിച്ചപ്പോള്‍

എന്നാല്‍ വന്യത കടുവയ്ക്ക് കൂടുതല്‍ ഉള്ളതുകൊണ്ടും പരിഭ്രാന്തനായതുകൊണ്ടും കടുവ കൂടുതല്‍ അക്രമകാരിയാവാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ കടുവ ചിലപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് പോവാനും സാധ്യത കാണുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. തുടര്‍ന്ന് രാത്രിയോടെ മയക്കു വെടിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. എങ്കിലും കെണി വയ്ക്കാം എന്നതും വനപാലകര്‍ ആലോചിക്കുന്നുണ്ട്.

വയനാട് ചീയമ്പത്തു നിന്നും കെണിവെച്ചാണ് ഉദ്ദേശ്യം ആറു വയസ്സ് പ്രായമുള്ള കടുവയെ പിടികൂടുന്നത്. ഇതാണ് തിരുവനന്തപുരം സഫാരി പാര്‍ക്കില്‍ എത്തിച്ചത്. ഇപ്പോഴും കടുവ സഫാരി പാര്‍ക്കിന്റെ കോമ്പൗണ്ടില്‍ തന്നെ ഉണ്ടെന്നാണ് കരുതുന്നത്. ഈ അനുമാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പിന്‍വശത്ത് കടുവയെ കാണുന്നത്. പക്ഷെ കടുവയെ പിടിക്കാനാവാത്ത് കൂടുതല്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്.

gnn24x7