gnn24x7

ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം

0
335
gnn24x7

കൊല്ലം: കേട്ടുകേൾവിയില്ലാത്ത ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം. അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പ് കൊലപ്പെടുത്തിയ കേസാണ് ‌ഐപിഎസ് വിദ്യാർഥികൾക്ക്  പാഠ്യവിഷയമാകുന്നത്.

കേസ് ഡയറിയിലെ പ്രസക്തഭാഗങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഹൈദരാബാദിലെ പൊലീസ് അക്കാഡമിയിൽ സൂക്ഷിക്കാനാണ് തീരുമാനം. കേസ് ഡയറി സംബന്ധിച്ച വിവരങ്ങൾ റൂറൽ എസ്പി ഹരിശങ്കർ ഡി ജി പി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറിയിരുന്നു. മലയാളത്തിലെ വിവരങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പുസ്തക രൂപത്തിൻ്റെ ഭാഗമാക്കും.

കേസ് അന്വേഷിച്ച രീതി, തെളിവുകൾ, കൊലപാതക രീതി ( മോഡ് ഓഫ് ഓപ്പറാൻ്റി), കുറ്റവാളിയുടെ പ്രവണതകൾ തുടങ്ങിയവയാകും പാഠ്യവിഷയമായി ഐ പി എസ് വിദ്യാർത്ഥികൾക്കു മുന്നിലെത്തുക. ഐ പി എസ് ട്രെയിനികളാണ് കുറ്റപത്രം തർജമ ചെയ്യുന്നത്. 1300 പേജിലധികമുള്ളതാണ് കുറ്റപത്രം. 320 ഓളം സാക്ഷികളും 217 തെളിവുകളും ഉൾപ്പെടുന്നുണ്ട്.

ആദ്യ പാമ്പുകടിയിൽ ഉത്ര മരിച്ചെങ്കിൽ ഒരു പക്ഷേ, കൊലപാതകത്തിൻ്റെ ചുരുളഴിയുമായിരുന്നില്ല. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇതിനു മുൻപ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തു തന്നെ ഇത്തരത്തില്‍ ഒരു കേസ് മാത്രമാണ് ഇതിനു മുൻപ് റിപ്പോർട്ട് ചെയ്തത്.

മെയ് ഏഴിനാണ് അഞ്ചൽ സ്വദേശിനിയായ ഉത്രയെ വീട്ടിലെ കുിടപ്പു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തിൽ മുറിക്കുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിൽ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തി.

gnn24x7