കോവിഡ് മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. നമ്മുടെ ആരോഗ്യസംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ മഹാമാരി നാം ഓരോരുത്തർക്കും മുന്നിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിൽ, ഓരോ 10,189 ആളുകൾക്കുമാണ് ഒരു സർക്കാർ ഡോക്ടർ ഉള്ളത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അനുപാത കണക്ക് 1:1,000 ആണ്. ഇതുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ നമ്മുടെ രാജ്യത്ത് 600,000 ഡോക്ടർമാരുടെ കുറവുണ്ട്. കോവിഡ് രോഗികളെ കൊണ്ട് നമ്മുടെ ആശുപത്രികൾ നിറയുകയാണ്. കോവിഡിനെതിരെയുള്ള പോരാളികളായിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ.
ആരോഗ്യപ്രവർത്തകരെയും മറ്റും ആളുകൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ്. എന്നാൽ, ഇവർ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന പല കഷ്ടപ്പാടുകളും അറിയുന്നു പോലുമില്ല. ഇതിനിടയിലാണ് ഉത്തർ പ്രദേശിൽ നിന്നുള്ള സയിദ് ഫയിസാൻ അഹ്മദ് എന്ന ഒരു ഡോക്ടറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നത്. നീണ്ട പത്തു മണിക്കൂർ നേരം കോവിഡ് വാർഡിൽ ഗ്ലൗസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് ജോലി ചെയ്തതിനു ശേഷം ഗ്ലൗസ് മാറ്റിയപ്പോൾ തന്റെ കൈ എങ്ങനെയാണെന്ന് കാണിച്ചു തരികയാണ് ഫോട്ടോയിൽ ഡോക്ടർ. നിരവധി പേരാണ് ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ, ഗ്ലൗസ് ധരിക്കുന്നത് ഏറ്റവും ചെറിയ പ്രശ്നങ്ങളിൽ ഒന്നാണെന്ന് ഡോക്ടർ പറഞ്ഞു.
പ്രോട്ടോക്കോൾ അനുസരിച്ച് ഓരോ അഞ്ചു മണിക്കൂർ ഇടവേളകളിലും ഗ്ലൗസ് മാറ്റണം. ഇതിനായി ഡോക്ടർ വാർഡിൽ നിന്ന് പുറത്തുള്ള ഡ്രോപ്പിംഗ് സ്റ്റേഷനിൽ പോയി കൈകൾ സൈനിറ്റൈസ് ചെയ്യുകയും ഗ്ലൗസുകൾ മാറ്റി പുതിയ ഗ്ലൗസ് ധരിച്ച് വീണ്ടും സാനിറ്റൈസ് ചെയ്യുകയും വേണം. ആകെ ഏഴു മിനിറ്റാണ് ഇതിനായി ലഭിക്കുക. ‘എന്നാൽ, ഡ്യൂട്ടിയിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളതെങ്കിൽ ഈ ഏഴുമിനിറ്റ് ആഡംബരവും ലഭിക്കില്ല’ എന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
അസമിലെ സർക്കാർ ആശുപത്രിയായ സിൽചാർ മെഡിക്കൽ കോളേജിലാണ് ഫയിസാൻ ജോലി ചെയ്യുന്നത്. എയർ കണ്ടീഷൻ ഇല്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. പലപ്പോഴും നഴ്സിന്റെയും സഹായിയുടെയും വാർഡ് ബോയിയുടെയും ചുമതലകൾ ഒറ്റയ്ക്ക് തന്നെ നിർവഹിക്കേണ്ടി വരുന്നു. എട്ടു മണിക്കൂർ ജോലിസമയമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പലപ്പോഴും രോഗിയുടെ അവസ്ഥ മനസിലാക്കാൻ ഒരു മണിക്കൂർ നേരത്തെ തന്നെ ആശുപത്രിയിൽ എത്തേണ്ടി വരും. ‘എന്റെ ഷിഫ്റ്റ് കഴിഞ്ഞു എന്നു പറഞ്ഞ് ഒരിക്കലും പോകാൻ കഴിയില്ല, അതുകൊണ്ടാണ് ഒരു ഡോക്ടർ ആയിരിക്കുന്നത്’ – അദ്ദേഹം പറഞ്ഞു. താനൊരു സർജൻ ആണെങ്കിലും കോവിഡ് കാലത്ത് എല്ലാ ഡോക്ടർമാരും കോവിഡ് 19 ഡോക്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു.