gnn24x7

മോഹൻലാലിന് ജന്മദിനാശംസകളുമായി രജപുത്ര ടീം

0
92
gnn24x7

പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേർന്നത് മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേരുവാനാണ്.

തൊടുപുഴയിൽ ചിത്രീകരണം നടന്നു വരുന്ന രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഈ ഒത്തുകൂടൽ ചടങ്ങ് നടന്നത്.

പേര് ഇട്ടിട്ടില്ലാത്ത ഈ ചിത്രം താൽക്കാലികമായി എൽ.360 എന്ന പേരിലാണ്  അറിയപ്പെടുന്നത്. മോഹൻലാലിൻ്റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതുകൊണ്ടാണ് L360 എന്ന് താൽക്കാലികമായി അനൗൺസ് ചെയ്തിരിക്കുന്നത്. മെയ് ഇരുപത്തിഒന്നിനാണ് മോഹൻലാലിൻ്റെ ജൻമദിനം. ഈ ദിനത്തിൽ മോഹൻലാൽ ബിഗ് ബോസ് പരമ്പരയുടെ ചിത്രീകരണവു മായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. ഒപ്പം കുടുംബത്തോടൊപ്പം ജൻമദിനത്തിൽ പങ്കെടുക്കുവാനും കഴിഞ്ഞു.

ഇരുപത്തിരണ്ടിന് വീണ്ടും തൊടുപുഴയിലെ ലൊക്കേഷനിൽ മടങ്ങിയെത്തിയപ്പോഴാണ് നിർമ്മാതാവ് എം. രഞ്ജിത്ത് തങ്ങൾ ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടന്ന് അറിയിക്കുന്നത്. മോഹൻലാൽ അതു സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മൂൺലൈറ്റ് ഹോട്ടലിലിലായിരുന്നു ഈ ഒത്തുകൂടൽ നടന്നത്. യൂണിറ്റ് ഒന്നടങ്കം മോഹൻലാലിന് ആശംസകൾ നേരുവാൻ എത്തിച്ചേർന്നു.

ചിത്രീകരണം അൽപ്പം നേരത്തേ നിർത്തിക്കൊണ്ടാണ് സന്തോഷകരമായ ഒരു സായാഹ്നത്തിനായി ഒത്തുചേർന്നത്. നിർമ്മാതാവ് എം. രഞ്ജിത്ത് ചടങ്ങിന് നേതൃത്വം നൽകി. ആശംസകൾ നേർന്നു കൊണ്ട് രഞ്ജിത്ത്ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.

L360 എന്ന കേക്ക് മുറിച്ചു മധുരം പകരുകയായിരുന്നു പിന്നീട് ..തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായ മണിയൻ പിള്ള രാജുവും, ശോഭനയും, സന്തത സഹചാരിയായ ആൻ്റണി പെരുമ്പാവൂരും ഉൾപ്പടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. 

പിന്നിട് മൈക്ക് കൈയ്യിലെടുത്തത് സംസനായ മണിയൻ പിള്ള രാജു വായിരുന്നു. ഈ ചിത്രത്തിൽ സുപ്രധാനമായ ഒരകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിയൻ പിള്ള രാജു മോഹൻലാലിനെ സ്കൂൾ നാടകത്തിൽ അഭിനയിപ്പിച്ചു തുടങ്ങിയതുൾപ്പടെ തൻ്റെ സ്മരണകൾ പുതുക്കിയപ്പോൾ അത് സദസ്സിന് ഏറെ കൗതുകമായി.

പിന്നീട് സംവിധായകൻ തരുൺ മൂർത്തിയുടെ ഊഴമായിരുന്നു. ലാലേട്ടേനോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതിലെ തൻ്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് സംവിധായകൻ തരുൺ മൂർത്തി തൻ്റെ ആശംസകൾ നേർന്നത്. 

ഏറെ ഇടവേളക്കുശേഷം മലയാളസിനിമയിൽ അഭിനയിക്കാനായി, അതും മോഹൻലാലിൻ്റെ നായികയായിത്തന്നെ അഭിനയിക്കാനെത്തിയ ശോഭനയുടെ സാന്നിദ്ധ്യവും ഈ ചിത്രത്തേയും, ഈ ചടങ്ങിനേയും ഏറെ നിറം പകരുന്നതായിരുന്നു.

തനിക്കെന്നും ലാൽ സാറിൻ്റെ ജൻമദിനമാണന്നും എന്നും പ്രാർത്ഥനയോടെയാണ് ഒരു ദിവസത്തിനു തുടക്കമിടുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത ആൻ്റണി പെരുമ്പാവൂർ ആശംസ നേർന്നുകൊണ്ടു പറഞ്ഞു.

ശോഭനയുടെ ആശംസകൾ വലിയ സൗഹൃദത്തിൻ്റെ ഓർമ്മ പുതുക്കൽ കൂടിയായിരുന്നു. നിർമ്മാതാവ് രഞ്ജിത്തിൻ്റെ ഭാര്യയും നടിയുമായ ചിപ്പിയും തൻ്റെ അനുഭവങ്ങൾ പങ്കിട്ട്, ആശംസകൾ നേർന്നു.

ഞാൻ മെംബർ ആകുന്നതിനു മുമ്പ് തൻ്റെ കുടുംബത്തിൽ മെംബർ ആയതാണ് ലാലേട്ടനെന്ന് സംവിധായകൻ ഫാസിലിൻ്റെ മകനും നടനു മായ ഫർഹാൻ ഫാസിൽ ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.

അനശ്വരനായ കുതിരവട്ടം പപ്പുവിൻ്റെ മകനും നടനും ഈ ചിത്രത്തിൻ്റെ കോ – ഡയറക്ടറുമായ ബിനു പപ്പുവും തൻ്റെ ഓർമ്മകൾ പങ്കുവച്ച് ആശംസകൾ നേർന്നു. പ്രമുഖഹാസ്യ കലാകാരൻ സൈജു അടിമാലി മോഹൻലാലിനോടൊപ്പം ഒരുഷോയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ പോയി മടങ്ങിവന്നപ്പോൾ കോതമംഗലം ബസ് സ്റ്റാൻഡിൽ ഉണ്ടായ അനുഭവം രസകരമായി അവതരിപ്പിച്ചത് സദസ്സിനെ ചിരിയിലേക്കു നയിച്ചു. കൃഷ്ണപ്രദയുടെ ഉപഹാരമായ ഗാനങ്ങൾ സദസ്സിനേയും അവർക്കൊപ്പം കൂട്ടി.

ഇർഷാദ് അലി, നന്ദലാൽ, ഡിക്സൻ പൊടുത്താസ്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ഛായാഗ്രാഹകൻ ഷാജികുമാർ, പ്രകാശ് വർമ്മ, എന്നിവരും യൂണിറ്റിലെ എല്ലാ വിഭാഗത്തിലുള്ളവരും ആശംസകൾ നേർന്നു സംസാരിച്ചു.

തന്നോട് ആത്മാർത്ഥമായി പ്രകടിപ്പിച്ച ഈ സന്തോഷ നിമിഷങ്ങൾക്ക് മോഹൻലാൽ നന്ദി പറഞ്ഞു കൊണ്ടാണ് ഈ സന്തോഷത്തിൻ്റെ രാവുകൾക്ക് തിരശ്ശീല വീണത്. എന്നും ഓർമ്മയിൽ ചേർത്തു വക്കാൻ പറ്റുന്ന ഒരു ചടങ്ങായി മാറിയിരുന്നു ഈ ജൻമദിനാഘോഷം.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7