gnn24x7

കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം

0
355
gnn24x7

കാസര്‍ഗോഡ്: കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. ബിജെ.പി നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. മൈസൂരില്‍ നിന്ന് വന്ന ലോഡ് അക്രമികള്‍ പൂര്‍ണമായും നശിപ്പിച്ചു.

ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ വെച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പത്ത് മണിയോടെ ബി.ജെ.പി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറേയും തൊഴിലാളികളേയും മര്‍ദ്ദിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ വരികയായിരുന്ന വണ്ടിയാണ് തടഞ്ഞത്. പച്ചക്കറി വണ്ടി തടഞ്ഞ സംഭവം നാട്ടുകാര്‍ കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചക്ക് ശേഷം തമിഴ്‌നാട്ടിലും കര്‍ണാടകയിലും കുടുങ്ങിക്കിടന്ന ലോറികള്‍ പുലര്‍ച്ചയോടെ എറണാകുളത്തും കോഴിക്കോടും എത്തി.

അതിനിടെ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ദേശീയ പാതയിലൂടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കാനുള്ള വഴി ബാരിക്കേഡുകള്‍ നിരത്തി പൂര്‍ണമായി അടച്ചു.

അതിര്‍ത്തിയില്‍ പൊലീസ് വിന്യാസവും ശക്തമാക്കി. കേരളത്തില്‍ നിന്നെത്തുന്ന ചരക്ക് വാഹനങ്ങള്‍ പോലും പരിശോധനകള്‍ക്ക് ശേഷമാണ് കടത്തിവിടുന്നത്. മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.

gnn24x7