കൊച്ചി: കേരള കര്‍ണാടക അതിര്‍ത്ത അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനേയും കര്‍ണാടകയേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രവും കര്‍ണാടകയും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി പറഞ്ഞു.
മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തില്‍ യുക്തി സഹമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോടും കര്‍ണാടകത്തോടും ആവശ്യപ്പെട്ടു. അഭിഭാഷകരുടെ സംഘടന അടക്കം നല്‍കിയ ഒരു കൂട്ടം ഹരജികള്‍ വീഡിയോ കോളിലൂടെ പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം ഹൈക്കോടതിയില്‍ കേരളത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ചരക്ക് നീക്കത്തിന് പരിഗണന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ചരക്കുനീക്കവും ചികിത്സയും അവശ്യ സര്‍വീസായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രം കോടതിയില്‍ പറഞ്ഞത്.
അതിര്‍ത്തിയില്‍ വാഹനം കടത്തിവിടാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവവും മണ്ണ് ഇട്ട് അതിര്‍ത്തി അടച്ച സംഭവവും കേരളം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിര്‍ത്തി അടച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നും കേരളം ചൂണ്ടിക്കാണിച്ചു.
ദേശീയ പാതയാണ് അടച്ചതെന്നും അതുകൊണ്ട് തന്നെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യവും കേരളം മുന്നോട്ടുവെച്ചു.
വിഷയത്തില്‍ കര്‍ണാടക അഡ്വ. ജനറലിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഒരു ദിവസത്തെ സാവകാശം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് നാളെ പരിഗണിക്കും.
കേസ് പരിഗണിക്കുന്നതിനിടെ ലോക്ഡൗണിന്റെ പേരില്‍ റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മനുഷ്യത്വ രഹിതമായ നടപടികള്‍ ഇനി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപെടുമെന്നും ഹൈക്കോടതി പറഞ്ഞു.