വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം 594 (7.2 ശതമാനം) ആയി ഉയർന്നു. മാർച്ച് 29ന് ഉച്ചകഴിഞ്ഞു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതുൾപ്പെടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 86 ആയി.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്നും ക്രമാതീതമായി കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതിനോടകം 479 പേർ സുഖം പ്രാപിച്ചതായി സ്ഥിരീകരണമുണ്ട്. വിയന്ന, ലോവര്‍ ഓസ്ട്രിയ, സ്റ്റയര്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ യഥാക്രമം 21, 19, 19 പേരും, ബുര്‍ഗന്‍ലാന്‍ഡിൽ 3 പേരും, കരിന്ത്യയിൽ 2 പേരും, അപ്പര്‍ ഓസ്ട്രിയയില്‍ 7 പേരും, തിരോളില്‍ 10 പേരും, സാല്‍സ്ബുര്‍ഗിൽ 4 പേരും, ഫോറാള്‍ബെര്‍ഗില്‍ ഒരാളുമാണ് മരിച്ചത്.
മാര്‍ച്ച് 29ന് ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് തിറോള്‍ (1,907), അപ്പർ ഓസ്ട്രിയ (1,402), ലോവർ ഓസ്ട്രിയ (1,276), വിയന്ന (1,087) , സ്റ്റയമാർക്ക് (873), സാൽസ്ബുർഗ് (793), ഫോറാൽബെർഗ് (577), കരിന്തിയ (223), ബുർഗൻലാൻഡ് (153) എന്നിങ്ങനെയാണ്. ഓസ്ട്രിയയില്‍ ഇതുവരെ മരിച്ചവരും, സുഖം പ്രാപിച്ചവരും ഉള്‍പ്പെടെ എല്ലാ രോഗികളുടെയും ആകെ എണ്ണം 8486 ആയി.
അതിനിടയിൽ ഹ്രസ്വകാല ജോലികൾക്കായി ലഭ്യമാക്കിയിരുന്ന 400 മില്യൺ യൂറോയിൽ നിന്നും, ഒരു ബില്യൺ യൂറോ വരെ നൽകാൻ സർക്കാർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം കൂടുതൽ മാസ്കുകളും, ഡിസ്പോസിബിൾ ഗ്ലൗസുകളും, അണുനാശിനികളും വാരാന്ത്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
കഴിയുന്നത്ര വീട്ടിൽ തുടരുക, സാമൂഹിക സമ്പർക്കങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികള്‍ രാജ്യത്ത് എല്ലായിടത്തും ഏപ്രില്‍ 13 വരെ തുടരും. അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം സ്ഥിതിഗതികൾ രാജ്യം അതീവ ശ്രദ്ധയോടെ വിലയിരുത്തി വരികയാണ്.