gnn24x7

രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24 ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
278
gnn24x7

തിരുവനന്തപുരം: എം.പി വീരേന്ദ്ര കുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് തിയതി പ്രഖ്യാപിച്ചത്.

വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറത്തിറങ്ങും. ഈ മാസം 13ാം തിയതി വരെയാണ് പത്രികകള്‍ സ്വീകരിക്കുക. 14ാം തിയതി പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 17 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. 24ാം തിയതി രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

അഞ്ച് മണിക്ക് തന്നെ വോട്ടെണ്ണില്‍ ആരംഭിക്കും. അന്ന് തന്നെ ഫലപ്രഖ്യാപനം നടക്കുകയും ചെയ്യും. എല്‍.ഡി.എഫിന്റെ ഉറച്ച സീറ്റുകൂടിയാണ് ഒഴുവുവന്ന ഈ രാജ്യസഭാ സീറ്റ്.

അതേസമയം സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ എല്‍.ജെ.ഡിയില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

എം.പി വീരേന്ദ്ര കുമാറിന്റെ മകനും എല്‍.ജെ.ഡിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ എം.പി ശ്രേംയാസ് കുമാറിനാണ് നിലവില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

അതേസമയം വര്‍ഗീസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രേയാംസ് കുമാറിനെതിരെ രംഗത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്.

അടുത്തിടെ ശ്രേയാംസ്‌കുമാറിന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി വര്‍ഗീസ് ജോര്‍ജ്ജിനെ സംസ്ഥാന അധ്യക്ഷനാക്കുകയും ശ്രേയാംസ്‌കുമാറിനെ ദേശീയ നേതൃത്വം എല്‍.ജെ.ഡിയുടെ ദേശീയ സെക്രട്ടറി ജനറലാക്കുകയും ചെ്തിരുന്നു. എന്നാല്‍ തീരുമാനം സംസ്ഥാന നേതൃത്വത്തില്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തുകയും വര്‍ഗീസ് ജോര്‍ജ് സംസ്ഥാന പ്രസിഡന്റ് ആകാനില്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

തുടര്‍ന്ന് ശ്രേയാംസ്‌കുമാര്‍ തന്നെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നിലവില്‍ എല്‍.ജെ.ഡിയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ തന്നെ നടന്നേക്കും.

ദേശീയ നേതാവ് ശരദ് യാദവിന്റെ നിലപാട് മാറ്റത്തിനുള്ള സാധ്യത കൂടി കണക്കിലെടുത്ത് കഴിഞ്ഞ തവണ സ്വതന്ത്രനെന്ന നിലയിലായിരുന്നു വീരേന്ദ്ര കുമാര്‍ മത്സരിച്ചത്.

gnn24x7