കോഴിക്കോട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചു. കല്ലായി കപ്പക്കല്‍ മുണ്ടി പറമ്പില്‍ വീട് മുഹമ്മദ് ഹര്‍ഷാദിനാണ് കോഴിക്കോട് പോക്‌സോ കോടതി ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചത്. അഡീഷണല്‍ ജില്ല & സെഷന്‍സ് ജഡ്ജ് ദിനേശ്.സി.ആര്‍ ആണ് ശിക്ഷ വിധിച്ചത്. അപൂര്‍വ്വവും മാതൃകാപരവുമായ ശിക്ഷാവിധിയാണെന്ന് കേസില്‍ ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍ കുമാര്‍ പറഞ്ഞു.
വയറുവേദനയാണെന്ന് പറഞ്ഞ പെണ്‍കുട്ടി പുലര്‍ച്ചെ കുളിമുറിയില്‍ പ്രസവിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ പെണ്‍കുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. പോലിസില്‍ പരാതിയും നല്‍കി. തുടർന്നുള്ള അന്വേഷണത്തിലാണ് ഹര്‍ഷാദ് പിടിയിലായത്. പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി.
പിഴശിക്ഷക്കൊപ്പം പ്രതി ജീവിതാന്ത്യം വരെ കഠിന തടവില്‍ ജയിലില്‍ കഴിയണമെന്ന് കോടതി വിധിച്ചു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്‍കും.





































