പത്തനംതിട്ട: പരിധിയിലധികമായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്നും ഭൂരഹിതരില്ലാത്ത കേരളം യാഥാർഥ്യമാകുമ്പോൾ അധിക ഭൂമി പിടിച്ചെടുക്കൽ നടപടി കൂടി പൂർത്തിയാക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീ സർവേയ്ക്കാണ് റവന്യു വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. ഇതിനായി 807 കോടി രൂപയാണ് ചെലവഴിക്കുക. ഭൂമിയുടെ അതിരുകൾ കൃത്യമായി കണക്കാക്കാനും തുടർ നിരീക്ഷണങ്ങൾക്കുമായി സംസ്ഥാനത്ത് 28 ടവറുകൾ സ്ഥാപിക്കും. ഇതിൽ നിന്നുള്ള സിഗ്നലുകൾ കൂടി ഉപയോഗിച്ചാണ് ഡിജിറ്റൽ സർവേ പൂർത്തിയാക്കുക. ഒരേ വ്യക്തി പല തണ്ടപ്പേരിൽ ഭൂമി സ്വന്തമാക്കുന്നതിന് അവസാനമാകും. ഇനി കേരളത്തിൽ എവിടെ ഭൂമി വാങ്ങിയാലും ഒരേ തണ്ടപ്പേരായിരിക്കും. തണ്ടപ്പേരും ആധാർ നമ്പരുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും റജിസ്ട്രേഷൻ നടപടിൾ പൂർത്തിയാക്കുക.
ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമി റജിസ്റ്റർ ചെയ്യുന്നതിലെ സങ്കീർണത അവസാനിക്കും. ഭൂമി റജിസ്റ്റർ ചെയ്യുമ്പോൾതന്നെ പോക്കുവരവ് നടത്താനും സ്ഥലത്തിന്റെ ഭൂപടം ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും.