ഗുരുവായൂര്‍: ഗുരുവായൂരിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായ വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി. പുനർലേലത്തിൽ14 പേര്‍ പങ്കെടുത്തു. വിഘ്‌നേഷ് വിജയകുമാര്‍ ലേലത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. അങ്ങാടിപ്പുറം സ്വദേശിയാ വിഘ്‌നേഷ് ദുബായില്‍ വ്യവസായിയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ വൈറലായിരുന്നു ഗുരുവായൂരപ്പന്റെ ഥാര്‍.
മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പാണ് ഇന്ന് പുനര്‍ലേലം ചെയ്തത്. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനര്‍ലേലം. നാല്‍പതിനായിരം രൂപയായിരുന്നു നിരതദ്രവ്യം. ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇത് ദേവസ്വം ബോര്‍ഡിന് കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്തു.
ഗുരുവായൂരില്‍ നടത്തിയ ലേലത്തില്‍ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ പൊതുലേലത്തിലാണ് ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലി സ്വന്തമാക്കിയത്.
ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി. ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.