തിരുവനന്തപുരം: മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയ സംഭവത്തിൽ വനംമന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്തി. ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്നെ അറിയിച്ചില്ലെന്നും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.
വനംവകുപ്പിൽ ചില ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സ്ഥലംമാറ്റ ഉത്തരവിറങ്ങിയാൽ പോലും മന്ത്രിയെ അറിയിക്കാറില്ലെന്നും എൻസിപി പരാതിപ്പെടുന്നു. മുട്ടിൽമരംമുറി വിവാദ സമയത്തും മന്ത്രിയെ ഉദ്യോഗസ്ഥർ വിവരങ്ങൾ ധരിപ്പിച്ചിരുന്നില്ല. മന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഫോണുകൾപോലും ചില ഉദ്യോഗസ്ഥർ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ കാര്യം മന്ത്രിയെ അറിയിക്കുകയോ ഉത്തരവ് ഓഫിസിലേക്ക് അയയ്ക്കുകയോ ചെയ്തില്ലെന്നു മന്ത്രിയുടെ ഓഫിസ് പറയുന്നു.
മരംമുറിക്കാൻ അനുമതി നൽകിയതിൽ നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തെഴുതിയത് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് സർക്കാർ വിവരം അറിയുന്നത്. ഉത്തരവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വനം, ജലവിഭവ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പ്രതികരണം.




































