അബുദാബി : ഇന്ത്യയിൽനിന്നുള്ള കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്ത യാത്രികർക്കും യു.എ.ഇ. ബാധകമാക്കിയ നിർബന്ധിത പി.സി.ആർ. പരിശോധന ഒഴിവാക്കാൻ അധികൃതരുമായി ചർച്ചനടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.
രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരെ റാപ്പിഡ് പി.സി.ആർ. പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ആവശ്യം. ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് പോകുന്നവർക്ക് യാത്രയുടെ ആറുമണിക്കൂറിനകം റാപ്പിഡ് പി.സി.ആർ. പരിശോധന നടത്തണം. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, യുഗാൺഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് യു.എ.ഇ.യിൽ നിർബന്ധിത പരിശോധന വേണ്ടത്. കോവിഡിനെത്തുടർന്ന് സാമ്പത്തികപ്രയാസം നേരിടുന്നവർക്ക് മടക്കയാത്രയ്ക്ക് ഇത്രയും തുകകൂടി ചെലവഴിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പരാതി നേരത്തേ ഉയർന്നിരുന്നു.