തിരുവനന്തപുരം: സർവകലാശാലകളിൽനിന്ന് ഉയർന്ന മാർക്കു വാങ്ങി ബിരുദാനന്തര ബിരുദം നേടിയിട്ടും സ്വാധീനം ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്കു ഗവേഷണ പഠനത്തിന് അവസരം ലഭിക്കുന്നില്ല. യുജിസിയുടെ പുതിയ നിബന്ധനകളും ഗൈഡുകളുടെ നിലപാടുമാണ് പ്രതിസന്ധിക്കു കാരണം. ഉടർന്ന മാർക്കു വാങ്ങി പിജി, എംഫിൽ എന്നിവ നേടുന്നവർക്കു പോലും ഗൈഡിനെ ലഭിക്കുന്നില്ല. ഇതുമൂലം അവർ ഗവേഷണം നടത്താനുള്ള താൽപര്യം ഉപേക്ഷിക്കേണ്ട സാഹചര്യമാണ്.
കോളജ് അധ്യാപക നിയമനത്തിന് യുജിസി അടുത്ത വർഷം മുതൽ പിഎച്ച്ഡി ബിരുദം മിനിമം യോഗ്യതയായി നിശ്ചയിച്ചതിനാൽ, ഗവേഷണ ബിരുദം നേടാൻ ഗൈഡുകളെ തേടി വിദ്യാർഥികൾ പരക്കം പായുകയാണ്.
ഒരു ഗൈഡിനെ 10 പേരെ വരെ ഗൈഡ് ചെയ്യാൻ മുൻപ് അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അസി.പ്രഫസർക്ക് നാലുപേരെയും, അസോഷ്യേറ്റ് പ്രഫസർക്ക് ആറു പേരെയും, പ്രഫസർക്ക് എട്ടു പേരെയും ഗൈഡ് ചെയ്യാൻ മാത്രമാണ് യുജിസിയുടെ അനുമതി. വിരമിച്ച അധ്യാപകർ ഗൈഡ് ചെയ്യുന്നത് പൂർണമായും വിലക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ സർവകലാശാലകളിലും ഗൈഡുകളുടെ കുറവ് ഉണ്ട്. ഉള്ളവരാകട്ടെ താൽപര്യമുള്ളവരെ മാത്രം എടുക്കുകയും ചെയ്യുന്നു.
വിദ്യാർഥികൾക്കു പിജി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും ഗവേഷണത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും അടിസ്ഥാനത്തിൽ പിഎച്ച്ഡി റജിസ്ട്രേഷൻ അനുവദിച്ചാൽ ഉയർന്ന മാർക്കുള്ളവർക്കു കൂടി ഗവേഷണത്തിന് അവസരം ലഭിക്കും. ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലാ വൈസ് ചാൻസലർമാർക്കും നിവേദനം നൽകിയെങ്കിലും സ്വാധീനം ഉപയോഗിച്ചു ഗവേഷണത്തിനു ചേരുന്നവരുടെ സമ്മർദം കാരണം അവരുടെ പരാതി അധികൃതർ ചെവിക്കൊള്ളുന്നില്ല.





































