gnn24x7

രണ്ട് വർഷത്തിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്നു

0
579
gnn24x7

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ഇന്നു മുതല്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി വൈകുന്നേരം വരെയാണ് ക്ലാസ്. പ്രവേശനോത്സവത്തിന്റെ പ്രതീതിയിലാണ് പല സ്‌കൂളുകളിലും വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തത്.
നാല്‍പ്പത്തിയേഴ് ലക്ഷത്തോളം കുട്ടികള്‍ ഇന്നുമുതല്‍ സ്‌കൂളുകളിലേക്ക് എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കടുത്ത ജാഗ്രതയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. തുറസ്സായ സ്ഥലത്തായിരിക്കും ക്ലാസുകള്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കുട്ടികളുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല. സിബിഎസ്ഇ സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. സ്‌കൂളുകളിലേക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനം തുടരും. ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാര്‍ഷിക പരീക്ഷ. 10,12 ക്ലാസുകള്‍ ഈ മാസം അവസാനത്തോടെ തീര്‍ക്കും. പിന്നീട് റിവിഷനുള്ള സമയം നല്‍കി മോഡല്‍ പരീക്ഷ നടത്തും.

ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷത്തോളം വിദ്യാര്‍ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ഥികളുമാണ് തിങ്കളാഴ്ച സ്‌കൂളുകളിലേക്കെത്തുക. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകളും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

gnn24x7