കുവൈത്ത് സിറ്റി: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.
ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ വീസ പുതുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് സാവകാശം നൽകിയിരുന്നു. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തുകയും ചെയ്തതായും സൂചിപ്പിച്ചു.
1.3 ലക്ഷത്തോളം നിയമലംഘകർ; കടുത്ത നടപടി വരും
നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 26,000 പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. 1.3 ലക്ഷത്തോളം നിയമലംഘകർ നിലവിൽ രാജ്യത്തുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.









































