കുവൈത്ത് സിറ്റി: മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്നിശമന സേന പരിശ്രമം തുടർന്നു. പുതുതായി നിർമിക്കുന്ന റസിഡൻഷ്യൽ മേഖലയാണ് മുത്‌ല. നിർമാണ ചുമതലയുള്ള ചൈനീസ് കമ്പനി ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. അഴുക്കുചാലിനായി മാൻഹോളും പൈപ്പും സ്ഥാപിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.
മണ്ണും കരിങ്കൽ പാളികളും അവർക്കുമേൽ പതിക്കുകയായിരുന്നു. വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണ്ണിനടിയിൽനിന്ന് 6പേരെ പുറത്തെടുത്തുവെങ്കിലും 4 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 3 പേരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10പേരാണ് അപകടത്തിൽപ്പെട്ടത്.
മുത്‌ല റസിഡൻഷ്യൽ സിറ്റി പദ്ധതിയിലെ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.റാന അൽ ഫാരിസ് അറിയിച്ചു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി ഉത്താരവാദിത്ത രാഹിത്യം കാണിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സ്ഥലം സന്ദർശിച്ചശേഷം അവർ വ്യക്തമാക്കി.