റിയാദ്: റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ മറാത്ത് എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിയത്. കൊറോണ ബാധിച്ചതിനെ തുടർന്ന് സ്ട്രോക്ക് വന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ രണ്ടു മാസമായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരം ചിറയിൻ കീഴ് ഷമീന മൻസിൽ ഖാദർ കുട്ടി അമീർ ഹംസ (62) സൗദിയിൽ 16 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. ശരീരം പൂര്‍ണമായി തളർന്ന് വളരെ ക്രിട്ടിക്കൽ നിലയിൽ ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്ന അവസ്ഥയിലായിരുന്നു. സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്ന ഇദ്ദേഹത്തെ പറ്റി ആശുപത്രിയിലെ മലയാളി ജീവനക്കാർ നല്കിയ വിവരങ്ങൾ വെച്ച് സ്പോൺസറെ കണ്ടെത്തുകയും വിസ എക്സിറ്റ് അടിച്ചു വാങ്ങുകയുമായിരുന്നു.
ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എയർ ഇന്ത്യയുടെ വന്ദേ ഭാരത് വിമാനത്തിൽ ഇന്നലെ തിരുവനന്തപുരത്തേക്ക് യാത്രയായി. അമീർ ഹംസയുടെ വിഷയം പ്ലീസ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനായ പുളിമൂട്ടിൽ ഉണ്ണി കൂടെ പോകാൻ ദമാമിൽ നിന്നും തിരുവനന്തപുരം സ്വദേശി സജാദിനെ കണ്ടെത്തുകയായിരുന്നു.
ഇദ്ദേഹത്തിനായി 10 സീറ്റുകൾ മാറ്റി സ്ട്രെച്ചർ സഹായത്തോടെ വിമാന യാത്രാ സൗകര്യം ഒരുക്കി തന്എയർ ഇന്ത്യ അധികൃതരോട് പ്ളീസ് ഇന്ത്യ പ്രവർത്തകർ നന്ദി അറിയിച്ചു. പ്ളീസ് ഇന്ത്യ സ്ഥാപകൻ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തിൽ പ്ലീസ് ഇന്ത്യ – വെൽഫെയർ വിങ്ങ് ഡിപ്ലോമാറ്റിക്ക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപള്ളി, സൗദി നാഷണൽ കമ്മിറ്റി അംഗം സഫീർ ത്വാഹ ആലപ്പുഴ എന്നിവരുടെ പരിശ്രമങ്ങളും ഇടപെടലുകളും ആണ് ഇദ്ദേഹത്തിന്റെ യാത്ര സാധ്യമാക്കിയത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഇദ്ദേഹത്തെ അനന്തപുരി ഹോസ്പിറ്റലിലേക്ക് തുടർ ചികിത്സക്കായി മാറ്റി.

ഖാദർ കുട്ടി അമീർ ഹംസയെ ഇന്നലെ നാട്ടിലയക്കാൻ പ്ലീസ് ഇന്ത്യാ ചെയർമാൻ ലത്തീഫ് തെച്ചി, ഡിപ്ലോമാറ്റിക്ക് സെക്രട്ടറി അൻഷാദ് കരുനാഗപള്ളി എന്നിവർ റിയാദ് കിംഗ്സഊദ് മെഡിക്കൽ സിറ്റി – ശുമേഷി ആശുപത്രിയിൽ ഡോക്ടർമാരോടൊപ്പം.






































