വാഷിംങ്ടണ്‍: യുഎഇയും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി ഒപ്പു വെക്കുന്നത് വൈറ്റ് ഹൗസിൽ വെച്ച്. സെപ്റ്റംബർ 15നാണ് ഉടമ്പടിയിൽ ഒപ്പു വെക്കുന്നത്. ഇതിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കയിൽ എത്തും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരു രാജ്യങ്ങളുടേയും നേതാക്കൾ അമേരിക്കയിൽ എത്തുന്നത്. ട്രംപിന‍്റെ മധ്യസ്ഥതിയിൽ ചേർന്ന ചർച്ചയിലാണ് ഇസ്രായേലുമായി യുഎഇ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.
നേരത്തേ, ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ചർച്ച നടത്തിയത്. 70 വർഷത്തിനുശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യമായി യുഎഇ മാറുകയാണ്.
ഓഗസ്റ്റ് 13 ന് പ്രഖ്യാപിച്ച യുഎഇ-ഇസ്രായേൽ നയതന്ത്ര കരാർ, പശ്ചിമേഷ്യയിൽ ഇറാനെയും സുന്നി ഇസ്ലാമിക തീവ്രവാദികളെയും നേരിടുന്നതിൽ ഒരു പുതിയ അച്ചുതണ്ടായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.