ജനീവ: 12 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് WHO. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ കുട്ടികളേയും രോഗം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതിനാലാണ് 12 വയസ്സും അതിനുമുകളിൽ പ്രായമുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും WHO നിർദ്ദേശിക്കുന്നത്. മാത്രമല്ല രോഗ വ്യാപനം വലിയ രീതിയിൽ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിലും അതിനു മുകളിലും പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിലുണ്ട്.
കോവിഡ് പകരാൻ മുതിർന്നവരിലുള്ള അതെ സാധ്യത കുട്ടികൾക്കുമുള്ളതിനാൽ ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾ അനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകുമെന്നും ഈ പ്രായത്തിലുള്ള കുട്ടികൾ വയസായവരുമായി ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ ഈ പ്രായത്തിലുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതുണ്ടെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നുണ്ട്. സാധാരണ സാഹചര്യത്തിൽ 5 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാസ്ക് നിർബന്ധമില്ല.
കുട്ടികൾക്കുള്ള ഈ മാർഗ്ഗനിർദ്ദേശങ്ങൾ WHO യും യുനിസേഫും സംയുക്തമായാണ് പുറത്തിറക്കിയത്. ലോകത്ത് ഇതുവരെ കോറോണ സ്ഥിരീകരിച്ചത് 2.3 കോടി ജനങ്ങൾക്കാണ്. പക്ഷേ ഇതിലും കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലക്ഷണമില്ലാത്ത രോഗികളാണ് ഇവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്.