ഡബ്ലിൻ: ആരോഗ്യമേഖലയിലെ എംപ്ലോയ്‌മെൻറ് പെർമിറ്റിൽ മാറ്റങ്ങൾ വരുത്തിയതായി അയർലണ്ട് തൊഴിൽകാര്യ സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ്. ആരോഗ്യ പരിപാലനം, നഴ്‌സിംഗ് ഹോം മേഖലകളിൽ വിദേശികളെ നിയമിക്കുന്നതിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമ ഭേദഗതി പ്രകാരം ഇന്ത്യ ഉൾപ്പെടെ യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക്(ഇ.ഇ.എ) പുറത്തു നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സോഷ്യൽ വർക്കർ, ഫിസിയോ തെറാപ്പിസ്റ്, സ്‌പീച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, ഹെൽത്ത് കെയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അയർലണ്ടിലേക്ക് നേരിട്ട് തൊഴിലിനായി അപേക്ഷിക്കാവുന്നതാണ്.
ഐറിഷ് തൊഴിൽ വിപണി തകർച്ചയുടെ അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം സാമ്പത്തിക കുടിയേറ്റത്തിൻറെ നേട്ടങ്ങൾ പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.ഐറിഷ്/ ഇ.ഇ.എ പൗരന്മാരെ ലഭ്യമായ ജോലികളിലേക്ക് ആകർഷിക്കാനും പരിശീലിപ്പിക്കാനും ശ്രമിച്ചിട്ടും ആരോഗ്യപരിപാലന രംഗത്ത് ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനെ തുടർന്ന് പൊതുസംവിധാനത്തിൻറെ ശേഷി വർധിപ്പിക്കുക എന്ന ആവശ്യം നിറവേറ്റാൻ 16000 അധിക ജീവനക്കാരെ നിയമിക്കാൻ കൂടി തയ്യാറെടുക്കുകയാണ് എച്ച്.എസ്സ്.ഇ.
ഹെൽത്ത് കെയർ അസിസ്റ്റൻറ്മാർ രണ്ടു വർഷത്തെ എംപ്ലോയ്‌മെന്റിനു ശേഷം മിനിമം QQI LEVEL 5 യോഗ്യത നേടിയിരിക്കണമെന്ന് നിബന്ധനയുണ്ടാകും. അവർക്കായുള്ള QQI LEVEL 5 പരിശീലനം കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ സർക്കാർ അവസരം ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 27000 യൂറോ പ്രതിഫല൦ നൽകാനാണ് സർക്കാർ നിർദ്ദേശം.
“ആരോഗ്യ പരിപാലന സഹായികളെ യോഗ്യതയില്ലാത്ത തൊഴിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രഖ്യാപനത്തിന്റെ പ്രധാന ഗുണഭോക്താക്കളിലൊരാളാണ് നഴ്സിംഗ് ഹോം സെക്ടർ എന്നും പുതിയ മാറ്റങ്ങൾ എച്ച്.എസ്സ്.ഇ യുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുമെന്നും പുതിയ മാറ്റങ്ങൾ ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പാക്കാനായി പന്ത്രണ്ടു മാസത്തിനു ശേഷം ഈ ഘടന പുനഃപരിശോധിക്കുമെന്നും” ഡാമിയൻ കൂട്ടിച്ചേർത്തു.