ഡബ്ലിൻ: അയർലണ്ട് ജെന്റർ ന്യൂട്രാലിറ്റി (ഈക്വാളിറ്റി) റഫറണ്ടത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് നവംബറിൽ ജനഹിത പരിശോധന നടത്താനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.റഫറണ്ടത്തിന് മുമ്പ് മതിയായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണ് സർക്കാരും ഇലക്ടറൽ കമ്മീഷനും. അയർലണ്ടിൽ വോട്ടവകാശം ഉള്ള വോട്ടർമാരുടെ രജിസ്റ്ററിലോ തപാൽ വോട്ടർ പട്ടികയിലോ പ്രത്യേക വോട്ടർ പട്ടികയിലോ പേരുള്ള എല്ലാ ഐറിഷ് പൗരന്മാർക്കും റഫറണ്ടത്തിൽ വോട്ടുചെയ്യാം. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. നിർദ്ദിഷ്ട ബില്ലിന്റെ തലക്കെട്ട് ബാലറ്റിൽ അച്ചടിക്കുകയും വോട്ടർ ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന് അടയാളപ്പെടുത്തി അഭിപ്രായം രേഖപ്പെടുത്തണം.
ലിംഗ സമത്വം സംബന്ധിച്ച സിറ്റിസൺസ് അസംബ്ലിയും സംയുക്ത പാർലമെന്ററി സമിതിയുമാണ് റഫറണ്ടം നടത്താൻ ശുപാർശ ചെയ്തത്. സിറ്റിസൺസ് അസംബ്ലിയുടെ ഓരോ ശുപാർശകളിലും റഫറണ്ടങ്ങൾ നടത്താനുള്ള തീരുമാനം ഈ വിഷയത്തോടുള്ള സർക്കാരിന്റെ ആഭിമുഖ്യത്തിന് തെളിവാണെന്ന് ഉപപ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു. ഇതിന് മുന്നോടിയായി പൊതു ലിംഗസമത്വവുമായി ബന്ധപ്പെട്ട് നാലുമാസത്തെ കാലാവധിക്കുള്ളിൽ മൂന്ന് റഫറണ്ടങ്ങളാണ് നടത്തുന്നത്.
ലിംഗസമത്വം, ‘കുടുംബം’ എന്നതിന്റെ നിർവചനം മാറ്റാനുള്ള നിയമം, ‘വീട്ടിൽ സ്ത്രീകളുടെ സ്ഥാനം’ എന്നതിന് നിലവിലുള്ള നിർവചനം മാറ്റാനുള്ള ഭേദഗതി എന്നീ വിഷയങ്ങളിലാണ് ജനങ്ങൾക്ക് വോട്ടുചെയ്യേണ്ടത്. നവംബർ തീയതിയെക്കുറിച്ചുള്ള കൃത്യത ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളാണ് റഫറണ്ടവുമായി ബന്ധപ്പെട്ട് തരണം ചെയ്യേണ്ടതുള്ളതെന്ന് ഉപപ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു. അതിനാൽ വലിയ പ്രചാരണ പരിപാടികൾ ആവശ്യമാണെന്ന് ഇലക്ടറൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ആർട്ട് ഒ ലിയറിയോട് യോജിക്കുന്നതായും മാർട്ടിൻ പറഞ്ഞു.
കഴിഞ്ഞ കുറേക്കാലമായി ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രിസഭാ ഉപസമിതി തലത്തിൽ സർക്കാർ പരിഗണിക്കുകയാണെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ഗവൺമെന്റിന്റെയും പാർലമെന്ററി സമിതിയുടെയും പങ്കാളിത്തവുമൊക്കെ തുല്യമായി ഉറപ്പാക്കേണ്ടതുണ്ട്. ചില വ്യവസ്ഥകൾ നീക്കം ചെയ്യുന്നതു മാത്രമല്ല റഫറണ്ടത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു. വെള്ളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് റഫറണ്ടം, പാർപ്പിടത്തിനുള്ള ഭരണഘടനാപരമായ അവകാശം എന്നിവ പുനർനിർണ്ണയിക്കുന്നതിനുള്ള ഭരണഘടനാപരമായ റഫറണ്ടം എന്നിവയും അടുത്ത മാസങ്ങളിലായി നടത്തുമെന്ന് സൂചനകളുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA






































