gnn24x7

ആരോഗ്യമേഖലയുടെ നിലവാരം ഉയർത്തണം; പബ്ലിക് ഹെല്‍ത്ത് റിഫോം എക്സ്പെര്‍ട്ട് അഡൈ്വസറി ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളിൽ പ്രതീക്ഷയര്‍പ്പിച്ച് അയര്‍ലണ്ട്

0
652
gnn24x7

അയര്‍ലണ്ട്: രാജ്യത്തെ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്താൻ പബ്ലിക് ഹെല്‍ത്ത് റിഫോം എക്സ്പെര്‍ട്ട് അഡൈ്വസറി ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ കാത്ത് അയര്‍ലണ്ട്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറവാണെങ്കിലും കോവിഡ് തുടരുകയാണ്. മൃഗങ്ങളിലും മനുഷ്യരിലും പാന്‍ഡെമിക്കുകള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും അയര്‍ലണ്ടിന് പരിഹരിക്കാന്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് അടുത്തമാസം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ഐ സി യുവിലും ക്രിട്ടിക്കല്‍ കെയറിലും ബെഡ്ഡുകളുടെ കുറവാണ് ഈ രംഗത്തെ പ്രധാന പ്രശ്നം. കോവിഡ് പാന്‍ഡെമിക്കില്‍ പോലും ഐ സി യു കിടക്കകള്‍ വേണ്ടത്രയുണ്ടായിരുന്നില്ല. യൂറോപ്യന്‍ ശരാശരി ഒരു ലക്ഷത്തിന് 12ല്‍ നില്‍ക്കുമ്പോള്‍ അയര്‍ലണ്ടില്‍ 100,000 പേര്‍ക്ക് അഞ്ച് ഐസിയു കിടക്കകളാണ് ഉള്ളത്. പാന്‍ഡെമിക്കിന് മുമ്പ് സര്‍ക്കാര്‍ സംവിധാനത്തില്‍ 225 ഐസിയു കിടക്കകളാണുണ്ടായിരുന്നത്. പാന്‍ഡെമിക്കില്‍ താല്‍ക്കാലിക കിടക്കകളുള്‍പ്പടെ 354 -ലെത്തിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ബഡുകള്‍ 302 ആണുള്ളതെന്ന് എച്ച് .എസ്. ഇ വ്യക്തമാക്കിയിട്ടുണ്ട്. ഇവയൊന്നും ഇനിയും വര്‍ധിപ്പിക്കാനായിട്ടില്ല.

രാജ്യത്തെ സ്വകാര്യ നഴ്സിംഗ് ഹോമുകളെ മുഖ്യധാരയിലേയ്ക്കെത്തിച്ചില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പ് കോവിഡ് പാന്‍ഡെമിക് നല്‍കിയിരുന്നു. അയര്‍ലണ്ടില്‍ നടന്ന കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്ന് നഴ്‌സിംഗ് ഹോമുകളിലായിരുന്നു. ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും നഴ്സിംഗ് ഹോമിലാണ്. മൂന്നിലൊന്ന് നഴ്സിംഗ് ഹോമുകളിലും പോസിറ്റീവ് കേസുകളുണ്ടായിരുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ നഴ്സിംഗ് ഹോം മേഖലയെ, വിശാലമായ പൊതു ആരോഗ്യ സംവിധാനത്തിലേയ്ക്ക് സംയോജിപ്പിക്കേണ്ടതുണ്ട്. അതിന് ഫണ്ടിംഗ്, ക്ലിനിക്കല്‍ ഗവേണന്‍സ്, പ്രായമായ അന്തേവാസികള്‍ക്കുള്ള പരിചരണം എന്നിവയൊക്കെ ഉറപ്പാക്കുകയും വേണം.എല്ലാ തരം വാക്സിനുകളും യഥാസമയം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കൂടുതല്‍ ജാഗ്രതയുണ്ടാകണം.

കോവിഡിന്റെ ദുരിതങ്ങളില്‍ മനംമടുത്ത് നഴ്‌സുമാരും മിഡൈ്വഫുമാരില്‍ മൂന്നില്‍ രണ്ടും തൊഴില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. നാലിലൊന്ന് പേര്‍ അടുത്ത വര്‍ഷം തന്നെ ഈ രംഗം വിടുമെന്നും സൂചനയുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ ഈ മേഖലയില്‍ കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപം ആവശ്യമാണ്. സ്വകാര്യ നഴ്സിംഗ് ഹോം ജീവനക്കാരെ പൊതു സംവിധാനത്തിലുള്ളവരെപ്പോലെ പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും രൂപപ്പെടുക.

gnn24x7