ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നു൦ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും എന്നാൽ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്കിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സമാനമായ വാദമാണ് ഉയര്‍ത്തിയത്.
സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.