gnn24x7

സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറായ ഭർത്താവ് അറസ്റ്റിൽ; ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്

0
481
gnn24x7

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയമരിച്ച സംഭവത്തിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറാണ് കിരൺ. ഗാർഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജോലി നോക്കുന്ന കിരൺകുമാറും പന്തളം മന്നം ആയുർവേദ കോളജിലെ ബിഎഎംഎസ് നാലാം വർഷ വിദ്യാർഥിനി വിസ്മയയും ഒരു വർഷം മുൻപാണു വിവാഹിതരായത്. സ്ത്രീധനമായി നൽകിയ കാറിനു പകരം പണം മതിയെന്നു പറഞ്ഞു തർക്കങ്ങൾ പതിവായിരുന്നെന്നു വിസ്മയയുടെ ബന്ധുക്കൾ പറയുന്നു. വാഹന വായ്പയിലൂടെ വാങ്ങിയ കാർ വിൽക്കാനാകില്ലെന്ന് അറിഞ്ഞതോടെ മകളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. ഇതെക്കുറിച്ചു ചടയമംഗലം പൊലീസ് സ്റ്റേഷനിൽ നേരത്തേ പരാതി നൽകിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് ഭർത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭർതൃവീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

gnn24x7