സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. സമരം തുടരുമെന്ന നിലപാടിലാണ് ഐഎംഎ. ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഇറക്കും വരെ സമരം തുടരും. ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം തുടരും. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ യോഗത്തിൽ ഈ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി പറഞ്ഞു. അതേസമയം, എഫ്ഐആറിലെ പിഴവിൽ നീതിക്കായി ഏതറ്റം വരെയും പോകുമെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. വന്ദനയുടെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നുമാണ് ഐഎംഎയുടെ നിലപാട്.
ഡോക്ടർ വന്ദനാ ദാസിന്റെ ദാരുണമായ കൊലപാതകത്തിനിടയാക്കിയ സാഹചര്യമാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനും ജസ്റ്റീസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാവിലെ പത്തിന് പ്രത്യേക സിറ്റിങ് നടത്തുന്നത്. സംസ്ഥാന പൊലീസ് മേധാവിയോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് റിപ്പോർട്ടും നൽകണം. ഡോക്ടർറുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റി എന്ന പ്രാഥമിക വിലയിരുത്തലാണ് ഇന്നലത്തെ സിറ്റിങ്ങിൽ കോടതിക്കുണ്ടായിരുന്നത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തുടർ നടപടികൾ വേണമെന്നും നിർദേശിച്ചിരുന്നു.
അതേസമയം, കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. തങ്ങളുടെപ്രിയപ്പെട്ട ഡോക്ടറെ ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിൽ കാത്തിരുന്നത്.പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം ഉച്ചക്ക് രണ്ടു മണിയോടെ സംസ്കാരം നടക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL