തിരുവനന്തപുരം: വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു. ഒരു ചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍, ഗാര്‍ഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. ഈ പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി.
ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കുന്ന വിവരം പോലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ അനുഭവിച്ചോയെന്നാണ് ജോസഫൈന്‍ പരാതിക്കാരിക്ക് മറുപടി നൽകിയത്. സംഭവം വിവാദമായപ്പോള്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുളള ജോസഫൈന്റെ അനുഭാവപൂര്‍ണമാല്ലാത്ത പെരുമാറ്റത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രമുഖരുള്‍പ്പടെയുളളവര്‍ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

































