ഇരിട്ടി: സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് കാറ്റിലും മഴയിലും ഉൾപ്പെടെ വൈദ്യുതി ലൈനിൽ മരം വീണാൽ ഭൂവുടമയ്‌ക്കെതിരെ നടപടിയുണ്ടാകും.15 വർഷങ്ങൾക്ക് മുൻപ് രൂപം നൽകിയതും 2 വർഷങ്ങൾക്ക് മുൻപ് പ്രാബല്യത്തിൽ വരണമെന്ന് സർക്കാർ ഉത്തരവ് നൽകിയതുമായി നിയമം നടപ്പിലാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ മരങ്ങൾ വൈദ്യുതതൂണുകളിലും ലൈനുകളിലും വീണുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും അതിന്റെ ഉടമസ്ഥനാണ് പൂർണ ഉത്തരവാദിത്വം എന്നാണ് ദുരന്ത നിവാരണ വകുപ്പ് 2018ൽ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. ദുരന്ത നിവാരണ നിയമം 2015ലെ സെക്ഷൻ 20(2)/വി പ്രകാരം സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മാറ്റേണ്ടത് ഉടമകളാണ്. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആയിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ബാധ്യത. ഇത്തരം സാഹചര്യങ്ങളിൽ മരം മുറിച്ച മാറ്റുന്നതിനായി വൈദ്യുത ലൈൻ ക്രമീകരിക്കേണ്ടത് സംബന്ധമായ സഹായങ്ങൾ മാത്രമാണ് കെഎസ്ഇബി ചെയ്യേണ്ടത്. ഈ നിയമം ഇതുവരെ കെഎസ്ഇബി ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.
ഭൂഉടമസ്ഥർ അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിന്നുകൊണ്ട് കെഎസ്ഇബി ജീവനക്കാരെ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നഷ്ടപരിഹാരം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഈ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായി ഈ നിയമം പൂർണമായും നടപ്പിലാക്കാനാണ് കെഎസ്ഇബി ഉദ്യോഗസ്ഥ തലത്തിൽ ആലോചിക്കുന്നത്.