സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. എ.സി.മൊയ്തീൻ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പങ്കെടുക്കാനായി പോകാൻ ഒരുങ്ങുമ്പോഴാണു ഇഡി എത്തിയത്. മൊയ്തീനുമായി ബന്ധമുള്ളവർ ബാങ്കിൽ വായ്പാ ഇടപാടു നടത്തിയെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.എന്നാൽ സംസ്ഥാന പൊലീസ് ഇക്കാര്യം പരിശോധിച്ചില്ല.

കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നത്. രാവിലെ ഏഴു മണിയോടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ, ഇപ്പോഴും പരിശോധന തുടരുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുൻ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം. മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം.
നേരത്തെ, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയുംഎ.സി.മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz







































