തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കരുതെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് സര്‍ക്കാര്‍ എല്ലാം വിട്ടുകൊടുക്കരുതെന്നും മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാം എന്ന കഴിഞ്ഞ ദിവസത്തെ ഉത്തരവിലെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
വാര്‍ഡിലും ഐ.സി.യു.വിലും ചികിത്സയില്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങളില്‍നിന്നുമാത്രം സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്ന് മെയ് മാസത്തിലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍പേരും ചികിത്സതേടുന്ന മുറികളിലെ നിരക്ക് സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.
മുറികളില്‍ കഴിയുന്നവരില്‍ നിന്നു സ്വകാര്യ ആശുപത്രികൾ അധിക നിരക്ക് ഈടാക്കാന്‍ പുതിയ ഉത്തരവ് വഴിവെക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.