gnn24x7

“ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്”; അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

0
376
gnn24x7

ന്യൂഡല്‍ഹി: രാമ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചു. “ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്” എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രനിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയതായും ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ്‌ ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്‌. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

തര്‍ക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കര്‍ ഭൂമി ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സുപ്രീംകോടതി വിധി പ്രകാരം 5 ഏക്കര്‍ ഭൂമി സുന്നിവഖഫ് ബോര്‍ഡിന് പള്ളി നിര്‍മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിര്‍ദ്ദേശം ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന് നല്‍കുകയും അത് അംഗീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

ട്രസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയോധ്യയിലെ പ്രമുഖ സന്യാസിമാരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചർച്ച നടത്തിയിരുന്നു.

gnn24x7