ലണ്ടൻ: ബ്രിട്ടനിലെ ബ്രൈറ്റൺ റോയൽ സസെക്സ് കൗണ്ടി ആശുപത്രിയിൽ മലയാളിയായ കേറ്ററിങ് ജീവനക്കാരനു നേരേ കഠാര ആക്രമണം. ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജോസഫ് ജോർജിനെയാണ് ഇന്നലെ രാവിലെ 8.42ന് മുപ്പതുകാരനായ അജ്ഞാത യുവാവ് കുത്തി പരുക്കേൽപിച്ചത്. ജോസഫിന്റെ പരുക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയ യുവാവിനെ പൊലിസ് പിന്നീട് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന സൈറ്റ് ലോക്ക്ചെയ്ത്, സ്ഥലത്ത് സായുധ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
പരുക്കേറ്റ ജോർജ് ജോസഫിന്റെ നില ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ നൽകി വരികയാണെന്നും ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ്. ട്രസ്റ്റ് ട്വിറ്ററിൽ അറിയിച്ചു. ഏവർക്കും സുപരിചിതനായ ജോർജ് ജോസഫിനു നേരെ ജോലിസ്ഥലത്തുണ്ടായ ആക്രമണത്തിൽ ബ്രൈറ്റണിലെ മലയാളി സമൂഹം ഞെട്ടലിലാണ്.
സംഭവം നടന്ന് ഒരു മണിക്കൂർ സമയത്തിനുള്ളിൽ 9.40ന് സമീപത്തു തന്നെയുള്ള വിൽസൺ അവന്യൂവിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഒറ്റപ്പെട്ട സംഭവമാണിതെന്നും തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നും സസെക്സ് പൊലീസ് പറഞ്ഞു. സസെക്സ് പൊലീസ് ക്രൈം കമ്മിഷണർ കാറ്റി ബോൺ, പാർലമെന്റംഗം പീറ്റർ കെയ്ൽ എന്നിവർ ജോർജ് ജോസഫിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ആശുപത്രിയുടെ പതിനൊന്നാം നിലയിലുള്ള ഗൈനക്കോളജി വാർഡിൽ ജോലി നോക്കവേയാണ് അമ്പത്താറുകാരനായ ജോസഫ് ജോർജിനു നേരെ അപ്രതീക്ഷിതമായി അക്രമി പാഞ്ഞെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആശുപത്രി ഐഡി കാർഡ് ഉപയോഗിച്ച് മരുന്നുകൾ സൂക്ഷിച്ചിരുന്ന അലമാരയുടെ ലോക്ക് തുറക്കാൻ അക്രമി ജോസഫിനോട് ആവശ്യപ്പെട്ടു. ജോസഫിന്റെ പാസ് ഉപയോഗിച്ച് ഇത് സാധ്യമാകാതെ വന്നതോടെയാണ് കത്തികൊണ്ട് മൂന്നുവട്ടം അക്രമി കുത്തിയത്. ഇതിനുശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
ഇതേ ആശുപത്രിയിൽ തന്നെ നിയോനേറ്റൽ നഴ്സാണ് ജോർജിന്റെ ഭാര്യ ബീന.







































