രക്തദാർബുദ ബാധിതനായ 13-കാരന് മൂലകോശം ദാനം ചെയ്യുന്നതിന് അയർലൻഡിൽ നിന്നും അനീഷ് ജോർജ് കേരളത്തിൽ എത്തിയപ്പോൾ അതൊരു മഹാദാനമായി തന്നെ മാറി. തൃശ്ശൂർ സ്വദേശി അനീഷ് ജോർജിന് ഇക്കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് ഒരു ഫോൺകോൾ ലഭിച്ചത്. മുമ്പ് നടന്ന ഒരു ക്യാമ്പിൽ അനീഷ് നൽകിയ കോശം ഇപ്പോൾ രക്താർബുദബാധിതനായ പതിമ്മൂന്നുകാരന് യോജിക്കുമെന്നും നൽകാൻ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടനയുടെ ഫോൺ കോൾ ആയിരുന്നു അത്.
അമൃത ആശുപത്രിയിലെത്താനായിരുന്നു നിർദേശം. വിമാനടിക്കറ്റ് സന്നദ്ധസംഘടന നൽകി. രക്തകോശദാനം 18-നാണ്. അതുവരെ അഞ്ചുദിവസം വീട്ടിലെത്തി മൂലകോശവർധനയ്ക്കായുള്ള കുത്തിവെപ്പ് നടത്തും. അനീഷിന് ബി പോസറ്റീവ് രക്തമാണ്. സ്വീകർത്താവിന് ഒ നെഗറ്റീവും. മൂലകോശ ചികിത്സ കഴിഞ്ഞാൽ ദാതാവിൻ്റെ ഗ്രൂപ്പിലേക്ക് സ്വീകർത്താവ് മാറും. 10,000 മുതൽ 20 ലക്ഷം ദാതാക്കളിൽനിന്നാണ് ഒരു മൂല കോശം യോജിക്കുക.
അഞ്ചുവയസ്സുകാരന് മൂലകോശം തേടിയുള്ള ക്യാമ്പിലാണ് അനീഷ് മുൻപ് പങ്കെടുത്തത്. അന്ന് ഫലംകാണാതെ ആ കുഞ്ഞ് മരിച്ചു. ഇപ്പോൾ വിളി വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അർബുദം ബാധിച്ച് മരിച്ച അമ്മ സെലീനയുടെ ഓർമ്മകൾ ഉണ്ടായിരുന്നു മനസ്സിൽ.
തൃശ്ശൂരിലെ വ്യാപാരിയായിരുന്ന ചിറമ്മൽ ജോർജിൻ്റെയും സെലീനയുടെയും മകൻ അനീഷിന് പ്രായം 46. കോട്ടയം സ്വദേശിയായ ഭാര്യ മിറ്റു അയർലൻഡിൽ നഴ്‌സാണ്. മക്കളായ സെൽമെറീറ്റ, ഡാനൽ ജിയോ, എഡ്‌വറിക്സ് എന്നിവർ അവിടെ വിദ്യാർഥികളാണ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb