gnn24x7

പൗരത്വഭേദഗതി നിയമം; പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക്

0
323
gnn24x7

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്.

തമിഴ്നാട് ഇസ്ലാമിക് ഫെഡറേഷനും മറ്റ് രാഷ്ട്രീയ സംഘടനകളും നടത്താന്‍ തീരുമാനിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ വിലക്കി ചൊവ്വാഴ് തമിഴ് നാട് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് നിയമസഭ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് ഫോര്‍ട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് സി.എ.എ പ്രക്ഷോഭകര്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്.

കോയമ്പത്തൂര്‍ കളേ്രക്ടറ്റിലേക്കും തൂത്തുക്കുടി കളക്ട്രേറ്റിലേക്കും തൃച്ചി കളക്ട്രേറ്റിലേക്കും ഇതിനൊപ്പം തന്നെ മാര്‍ച്ച് നടന്നു. വിവിധ മുസ്‌ലീം സംഘടനളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. കനത്ത പൊലീസ് നിയന്ത്രണത്തിലാണ് ചെന്നൈ നഗരം.

ജമാഅത്ത് ഉലമയുടെ നേതൃത്വത്തില്‍ തൃച്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ വിവിധ ഇസ്‌ലാമിക സംഘടനകളുമായി ബന്ധപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

സി.എ.എ റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് 3000 പേരാണ് ത്രിച്ചിയില്‍ മാത്രം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആര്‍ക്ക് മുന്‍പിലും കാണിക്കില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

പ്രദേശത്ത് കനത്ത പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്കുള്ള റോഡ് പൊലീസ് തടഞ്ഞിട്ടുണ്ട്. വാഹനഗതാഗതവും ഇവിടെ നിയന്ത്രിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിനെതിരെ ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ദല്‍ഹിയിലെ തമിഴ്‌നാട് ഭവന് മുന്നില്‍ പ്രതിഷേധിച്ചു.

gnn24x7