gnn24x7

ജര്‍മനിയിലെ രണ്ട് പ്രദേശങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

0
389
gnn24x7

ബെര്‍ലിന്‍: ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ജര്‍മനിയിലെ രണ്ട് പ്രദേശങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഫ്രാങ്ക്ഫുര്‍ട്ടിനടുത്തുള്ള ഹനാവു നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്.

ബുധനാഴ്ച രാത്രി 10.30ഓടെ ആദ്യ വെടിവെപ്പ് നടന്ന് പിന്നീട് പുലര്‍ച്ചെ ഹനാവുവിവെ മറ്റൊരു ഭാഗത്തും സമാനമായ രീതിയില്‍ വെടിവെപ്പ് നടന്നു. രണ്ട് വെടിവെപ്പിലുമായി 8 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജര്‍മനിയിലെ പ്രാദേശിക ചാനലില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് നഗരത്തിലെ ഒരു ഹുക്കാ ബാറിലെ നടന്ന ആദ്യ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പിന്നീട് ഇവിടെ നിന്നും മറ്റൊരു ബാറിലേക്ക് എത്തിയ അക്രമിസംഘം അഞ്ച് പേരെ കൂടി വെടിവെച്ച് കൊല്ലുകയായിരുന്നു.

വെടിവെപ്പ് നടന്ന സ്ഥലങ്ങളില്‍ നിന്നും ഇരുണ്ട നിറത്തിലുള്ള കാറില്‍ കയറി പ്രതികള്‍ രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രതികളെക്കുറിച്ചോ ഇവരുടെ ഉദ്ദേശത്തെക്കുറിച്ചോ പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ അന്വേഷണമാണ് നടത്തുന്നതെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു.

ജര്‍മനിയിലെ പ്രധാന ഒത്തുകൂടല്‍ കേന്ദ്രങ്ങളാണ് ഹുക്കാ ബാറുകള്‍. സായാഹ്നങ്ങളും രാത്രികളും ചിലവഴിക്കാന്‍ നിരവധി പേരാണ് ഇത്തരം ബാറുകളില്‍ ദിവസവും എത്തിച്ചേരാറുള്ളത്. ഇത്തരം ബാറുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ തുടര്‍ന്ന് ഹനാവു നഗരത്തിലാകെ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

gnn24x7