ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നവരുമായി സമ്പർക്കം പുലർത്തിയ 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിൽ മാത്രം ഇതുവരെ 107 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച പരിശോധനക്ക് അയച്ച 50 സാമ്പിളുകളിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശോക് ശുക്ല പറഞ്ഞു. കൊറോണ ഹോട്സ്പോട്ടായ കൂലി ബസാറിലെ മദ്രസ വിദ്യാർഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. കൂലി ബസാറിൽ നിന്ന് ഇതുവരെ 30 പേരിലാണ് രോഗം കണ്ടെത്തിയത്.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തുവരുമായി സമ്പർക്കത്തിൽ വന്നത് കണ്ടെത്തിയ ഉടൻ തന്നെ വിദ്യാർഥികളെ അടക്കം മദ്രസയിൽ ക്വറന്റീയിന് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരെ സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാൺപൂരിൽ ഇതുവരെ രോഗം ബാധിച്ച് മൂന്നുപേരാണ് മരിച്ചത്. ചികിത്സയിലുള്ള ഏഴുപേർക്ക് രോഗം ഭേദമായിട്ടുമുണ്ട്.




































