ന്യൂഡൽഹി: ലോക്ക്ഡൌണ്‍ സംബന്ധിച്ചുള്ള കേന്ദ്ര പ്രഖ്യാപനം വരുംമുന്‍പേ എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തിൽനിന്നു ഡൽഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗൾഫിലേക്കും ടിക്കറ്റ് ലഭ്യമാണ്. വരുംദിവസങ്ങളിൽ 25 – 30 % സർവീസുകൾ ആരംഭിക്കുന്നതിനു തയാറാകാൻ പൈലറ്റുമാർക്ക് എയർ ഇന്ത്യ നിർദേശം നൽകി.
ആഭ്യന്തര സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ വിമാനക്കമ്പനികൾ, വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതലയുള്ള എയർപോർട്സ് അതോറിറ്റി, സുരക്ഷയൊരുക്കുന്ന സിഐഎസ്എഫ് എന്നിവയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം ചർച്ച തുടരുകയാണ്. കോവിഡ് മുക്തമായ നഗരങ്ങളിലേക്ക് 15 മുതൽ സർവീസ് പുനരാരംഭിക്കണമെന്നു ചില കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗൺ കഴിഞ്ഞ് 18 മുതൽ സർവീസ് ആരംഭിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണു മന്ത്രാലയം.
രാജ്യത്തെ വിമാനയാത്രക്കാരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത വിമാനത്താവളങ്ങൾ ആദ്യഘട്ടത്തിൽ തുറക്കണമെന്നും മറ്റു ചെറുനഗരങ്ങളിലേക്കു മാത്രമുള്ള സർവീസ് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നെന്നും കമ്പനികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ലോക്ഡൗൺ ആരംഭിച്ച മാർച്ച് 25നു മുൻപു ടിക്കറ്റ് എടുത്തവർക്കു മുഴുവൻ തുകയും മടക്കിനൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇവർക്കു മറ്റൊരു തീയതിയിൽ ടിക്കറ്റ് മാറ്റിയെടുക്കാമെന്നാണു കമ്പനികളുടെ നിലപാട്. മാർച്ച് 25നു ശേഷം ബുക്ക് ചെയ്തവർക്കു തുക തിരികെക്കിട്ടും.
ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ, ആദ്യം 80 വയസ്സിനു മേലുള്ളവർക്കു യാത്രാനുമതി നൽകേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗലക്ഷണമുള്ളവരെയും അനുവദിക്കില്ല. യാത്രക്കാരുട മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സർവീസ് ആരംഭിക്കാനുള്ള നടപടികൾക്കു മന്ത്രാലയം തുടക്കമിട്ടു. യാത്രക്കാർ 3 മണിക്കൂർ മുൻപു വിമാനത്താവളത്തിലെത്തേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും.
മറ്റു നിബന്ധനകൾ∙
യാത്രക്കാർക്കു മാസ്ക് നിർബന്ധം.
വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും കയറും മുൻപ് യാത്രക്കാരെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇവർക്കു മറ്റൊരു തീയതിയിൽ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാം.
യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടില്ല. യാത്രയ്ക്കിടെ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റുന്നതിനായി അവസാന 3 വരിയിലെ സീറ്റുകൾ ഒഴിച്ചിടും.
വിമാനത്തിനുള്ളിൽ കാബിൻ ലഗേജ് അനുവദിക്കില്ല. 20 കിലോയിൽ താഴെയുള്ള ഒരു ബാഗ്, ചെക്ക് ഇൻ ബാഗേജ് ആയി അനുവദിക്കും.
യാത്രക്കാരുടെ ദേഹപരിശോധന പരമാവധി ഒഴിവാക്കും. പകരം കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കും.
യാത്രക്കാരുടെ ബോർഡിങ് പാസ് സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കും.
വിമാനത്തിൽ ഭക്ഷണ വിതരണമില്ല; വെള്ളം മാത്രം