ന്യൂഡൽഹി: ജൂണ്‍ ഒമ്പത് മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തും. കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി സൗദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍. യു.എ.ഇയില്‍ നിന്ന് നാല്. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും. പന്ത്രണ്ട് വിമാനങ്ങളും വന്ദേഭാരത് പദ്ധതിപ്രകാരമാണ് എത്തുന്നത്. ഇത് കൂടാതെയാണ് വിവിധ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 420 വിമാനങ്ങള്‍ കൂടി ജൂണ്‍ 9 മുതല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പറക്കുക.
ആകെ 1,72,000 പ്രവാസികളെയാണ് ജൂണില്‍ നാട്ടിലെത്തിക്കുക. ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലും പ്രതിപക്ഷവുമായും തര്‍ക്കം നടന്നതിന് പിന്നാലെയാണ് വിമാനങ്ങളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ചാര്‍ച്ചേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാനം അറിയിച്ചെന്ന് വിമർശനം ഉയർന്നിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ദിവസം 24 വിമാന സർവീസുകൾ ഏർപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും 12 എണ്ണം മതിയെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു.