gnn24x7

കൂടത്തായ് കൊലപാതക പരമ്പരയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആഗസ്ത് 11 ലേക്ക് മാറ്റി

0
349
gnn24x7

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആഗസ്ത് 11 ലേക്ക് മാറ്റി. സിലി, റോയ് തോമസ് കേസുകളിലാണ് ആഗസ്തില്‍ വിചാരണ നടക്കുക. മുഖ്യപ്രതി ജോളി സിലിയെയും റോയ് തോമസിനെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജോളിയെ വിചാരണ നടക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിച്ചിരുന്നു. ജോളിയ്ക്ക് വേണ്ടി ആളൂര്‍ അസോസിയേറ്റ്‌സിലെ അഡ്വ. ഇജാസാണ് ഹാജരായത്.

2002-20016 കാലയളവില്‍ ഒരേ കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ആദ്യ ഭര്‍ത്താവ് റോയി തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പട്ടത്. ഭക്ഷണത്തില്‍ വിഷവും സയനൈഡും കലര്‍ത്തിയാണ് ആറ് പേരെയും കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ആഗസ്ത് 11ന് പ്രാഥമിക വാദം കേട്ടശേഷമാകും തുടര്‍ വിചാരണ നടപടികള്‍ തീരുമാനിക്കുക. 2016 ജനുവരി 11നാണ് സിലി മരിച്ചത്. മഷ്റൂം കാപ്സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. സയനൈഡ് സംഘടിപ്പിച്ച് നല്‍കിയ എംഎസ് മാത്യു, സ്വര്‍ണ്ണപ്പണിക്കാരന്‍ കെ. പ്രജുകുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണനാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കൂടത്തായിലെ മറ്റ് അഞ്ച് കൊലപാതക കേസുകള്‍  വേറെ കോടതികളിലാണ് നടക്കുക. അതേസമയം റോയ് തോമസിന്റെ കേസില്‍ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടന്നിട്ടുള്ളത്.

gnn24x7