gnn24x7

മധ്യപ്രദേശില്‍ വീണ്ടും കൂറുമാറ്റം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

0
340
gnn24x7

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി 22 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വീണ്ടും കൂറുമാറ്റം. അശോക് നഗറില്‍ നിന്നുള്ള സിന്ധ്യ അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ശിവ രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവടുമാറ്റം അറിയിച്ചത്.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ വി.ഡി ശര്‍മ്മ ഇവരെ സ്വാഗതം ചെയ്തു. ‘കോണ്‍ഗ്രസില്‍ നിന്നേറ്റ അപമാനം കൊണ്ടാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നതിന് കൂടുതല്‍ ഉദാഹരണങ്ങളായിക്കൊണ്ടിരിക്കുകയാണ്. സിന്ധ്യ ബി.ജെ.പിയില്‍ ചേരാനെടുത്ത തീരുമാനം ശരിയായിരുന്നെന്ന് നിങ്ങള്‍ (കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍) ഒരവസരം ലഭിച്ചാല്‍ കോണ്‍ഗ്രസിനോട് പറയണം. വരുന്ന ഉപതെരഞ്ഞെടുപ്പോടെ സിന്ധ്യ ശരിയായിരുന്നെന്ന് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും മനസിലാവും’, ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ബി.ജെ.പി ഒരു പാര്‍ട്ടിയല്ലെന്നും മറിച്ച് ഒരു കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. ‘മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ അത് നല്ലത് എന്ന് കരുതിയവരാണ് ഞങ്ങള്‍. എന്നാല്‍, കമല്‍ നാഥിനെയും ദിഗ് വിജയ സിങിനെയും പോലെയുള്ള നേതാക്കള്‍ വല്ലഭ് ഭവനെ ഒറ്റുകാരുടെ കേന്ദ്രമാക്കി മാറ്റി. ദല്ലാളുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയവരുടെ ഇടയില്‍ പെട്ട് കമല്‍നാഥിനും മന്ത്രിമാര്‍ക്കും അങ്ങോട്ട് അടുക്കാന്‍ പോലും കഴിഞ്ഞില്ല’, ചൗഹാന്‍ പറഞ്ഞു.

ബി.ജെ.പിയില്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ചില നേതാക്കള്‍ തിരിച്ചുവന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ ഉടന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന സൂചന അവരില്‍ ചിലര്‍ നല്‍കുകയും ചെയ്തിരുന്നു. അതിനിടയിലാണ് മറ്റ് ചില പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കാലുമാറിയിരിക്കുന്നത്. 24 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരമാവധി അണികളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമത്തിലാണ് ഇരു പാര്‍ട്ടികളും.

gnn24x7