gnn24x7

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2 ജീവനക്കാര്‍ ഇന്ത്യയിലെത്തി

0
298
gnn24x7

അമൃത് സര്‍: പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2  ജീവനക്കാര്‍ പഞ്ചാബിലെ വാഗ-അട്ടാരി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ഇവര്‍ക്കൊപ്പം 3 ഉദ്യോഗസ്ഥരും ഇന്ത്യയിലേയ്ക്ക് മടങ്ങി.

നിയന്ത്രണമില്ലാതെ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി എന്നാരോപിച്ചാണ്  ഇസ്ലാമബാദ്  പോലീസ്, ഇന്ത്യന്‍ ഹൈകമ്മീഷനിലെ ജീവനക്കാരെ  കസ്റ്റഡിയിലെടുത്തത്. കൂടാതെ, പാക്കിസ്ഥാന്‍റെ  വ്യാജ കറന്‍സി കൈവശം വച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ  രണ്ട് ആരോപണങ്ങളും   ഇന്ത്യ തള്ളിക്കളഞ്ഞു.

ഹൈക്കമ്മീഷന്‍ ജീവനക്കാരെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് ആരോപിച്ച്  പാക്കിസ്ഥാന്‍ പ്രതിനിധിയെ ഈ മാസം 15ന് വിളിച്ചുവരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു.

പാക്  സുരക്ഷാ ഉദ്യോഗസ്ഥര്‍ 12 മണിക്കൂറോളം സമയം ഇന്ത്യന്‍ ജീവനക്കാരെ കസ്റ്റഡിയില്‍ വച്ചിരുന്നു. തുടര്‍ന്നാണ് പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ച്‌ വരുത്തി പ്രതിഷേധമറിയിച്ചതും ഇവരെ പാകിസ്ഥാന്‍ വിട്ടയച്ചതും.

ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യ  നടപടിയെടുത്തതിന് പിന്നാലെയാണ്  പാക്കിസ്ഥാനിലെ ഇന്ത്യന്‍  ഹൈക്കമ്മീഷനിലെ രണ്ട്  ജീവനക്കാരെ ഇസ്ലാമബാദ്  പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ ഇന്ത്യ,  പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 2 ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുകയും ഒരാള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ISIയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ്  കണ്ടെത്തിയാണ്  ഇന്ത്യ ഇരുവരേയും തിരിച്ചയച്ചത്. ജൂണ്‍ ആദ്യമായിരുന്നു ഇത്.  

ഇന്ത്യ  ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന്  പിന്നാലെ  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

 

gnn24x7