gnn24x7

രാജ്യത്ത് 30 വര്‍ഷത്തിലേറെയായി നിലവിലുള്ള മുസ്‌ലിം നിയമാവലികള്‍ പരിഷ്‌കരിച്ച് സുഡാന്‍

0
303
gnn24x7

രാജ്യത്ത് 30 വര്‍ഷത്തിലേറെയായി നിലവിലുള്ള മുസ്‌ലിം നിയമാവലികള്‍ പരിഷ്‌കരിച്ച് സുഡാന്‍. സ്ത്രീ ചേലാ കര്‍മ്മം ഒഴിവാക്കല്‍, മുസ്ലിം ഇതര മതസ്ഥര്‍ക്ക് മദ്യം കഴിക്കാന്‍ അനുമതി നല്‍കല്‍, ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സുഡാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുത്.

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്നാണ് സുഡാന്‍ നിയമമന്ത്രി നസ്‌റിദീന്‍ അബ്ദുല്‍ബരി അറിയിച്ചത്.

പുതിയ നിയമ പരിഷ്‌കാരങ്ങള്‍ പ്രകാരം സുഡാനിലെ സ്ത്രീകള്‍ക്ക് സ്വന്തം കുട്ടികളുമായി പുറത്തുപോവാന്‍ കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ അനുമതി വേണ്ട.

രാജ്യത്തെ മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് സ്വകാര്യമായി മദ്യം കഴിക്കാം. എന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് മദ്യം കഴിക്കാന്‍ വിലക്കുണ്ട്. രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂന പക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും ഭാഗമായാണ് നിയമ പരിഷ്‌കാരം.

ഏപ്രിലില്‍ അനുമതി ലഭിച്ച നിയമപരിഷ്‌കാരം ഇപ്പോഴാണ് പ്രാബല്യത്തില്‍ വരുന്നത്. സുഡാനില്‍ ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. ഈ നിയമ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം ചാട്ടവാറടി ശിക്ഷയും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കു നിഷ്‌കര്‍ശിച്ച നിയമാവലികളിലും സുഡാന്‍ മാറ്റം വരുത്തിയിരുന്നു.

നീണ്ട മുപ്പത് വര്‍ഷം അധികാരത്തിലിരുന്ന ഒമര്‍ അല്‍ ബാഷിര്‍ 2019 ഏപ്രിലില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്നു പുറത്തു പോയതിനു പിന്നാലെയാണ് സുഡാനില്‍ നിയമ പരിഷ്‌കാരങ്ങള്‍ വരുന്നത്. ബാഷിറിന് അഴിമതി ആരോപണത്തില്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അഴിമതിയും അനധികൃതമായി വിദേശകറന്‍സി കൈയ്യില്‍ വെച്ചതുമുള്‍പ്പെടെയുള്ള കേസുകളിലാണ് സുഡാനീസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ഭരണകാലയളവില്‍ നടത്തിയ വംശഹത്യക്കും യുദ്ധ കുറ്റ കൃത്യങ്ങള്‍ക്കുമെതിരെ 2009 ലും 2010 ലും ഇദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര കുറ്റവാളി കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.

gnn24x7