ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഈ മാസം ഇന്ത്യയിലെത്തും. ജൂലൈ 29ന് വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകൾ നടക്കുക. വൈകാതെ വിമാനങ്ങൾ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപക ദിനത്തിലാണ് വിമാനങ്ങൾ രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാകുകയാണ്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത.
മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട്
കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാല്‍.
റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റഫാല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
നിലവിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളാണ് അതിർത്തിയോടു ചേർന്നുള്ള താവളങ്ങളിൽ ചൈനയെ ലക്ഷ്യമിട്ടു നിലയുറപ്പിച്ചിരിക്കുന്നത്. റഫാൽ വിമാനം പറത്താൻ ഇന്ത്യയുടെ 7 വ്യോമസേനാ പൈലറ്റുമാർ ഫ്രാൻസിൽനിന്നു പ്രത്യേക പരിശീലനം നേടി.
യുഎഇയിലെ വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാവും വിമാനം ഇന്ത്യയിലേക്കെത്തുക. സേനയുടെ 17ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) റഫാലിനായി അംബാലയിൽ സജ്ജമാക്കും. മേയ് അവസാനത്തോടെ രാജ്യത്ത് എത്തേണ്ടിയിരുന്ന റഫാൽ വിമാനങ്ങൾ കോവിഡ് പശ്ചാത്തലത്തിലാണു വൈകിയത്.
9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ വഹിക്കാം. ആണവമിസൈൽ കൊണ്ടുള്ള ആക്രമണത്തിനും ശേഷി. അത്യാധുനിക റഡാർ സംവിധാനം എന്നിവയും പ്രത്യേകതയാണ്.
ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്.
ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും റഫാലിനുണ്ട്. ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകൾ വഴിതിരിച്ചു വിടാനും സംവിധാനമുണ്ട്. ഇന്ത്യയിൽനിന്നുതന്നെ അയൽരാജ്യത്തെ ലക്ഷ്യങ്ങൾ തകർക്കാനാവും.