ജയ്പൂർ: നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അപേക്ഷ ഗവർണർ കൽരാജ് വീണ്ടും തള്ളി. സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയക്കുകയും ഒപ്പം സര്‍ക്കാരില്‍ നിന്നും ഗവര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു.
വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നാണ് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നൽകിയിരുന്ന നിർദ്ദേശവും ഗവർണർ തള്ളിയിരുന്നു. ഇത് ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള ഗവർണരുടെ തീരുമാനമാണെന്ന് കോൺഗ്രസ് ആരോപിക്കുകയും ഈ തീരുമാനത്തിനെതിരെ നേരത്തെ അശോക് ഗെഹ്ലോട്ട് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ ധര്‍ണയും നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് നിയമസഭ വിളിക്കാൻ മനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ഗവർണർ പ്രതികരിച്ചിരുന്നു.
ഇതിനിടയിൽ രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടികള്‍ തടഞ്ഞ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്.




































