gnn24x7

ഉത്ര കൊലപാതകക്കേസിൽ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പു സാക്ഷിയാക്കി

0
288
gnn24x7

കൊല്ലം: ഉത്ര കൊലപാതകക്കേസിൽ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പു സാക്ഷിയാക്കി. ഇയാൾ തന്നെ നൽകിയ അപേക്ഷ പരിഗണിച്ചാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചത്. നിലവിൽ മാവേലിക്കര സബ് ജയിലിൽ കഴിയുന്ന സുരേഷ്,  സത്യസന്ധമായ കാര്യങ്ങൾ പറയാന്‍ തയ്യാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്ന് വ്യക്തമാക്കി പുനലൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണസംഘവും അറിയിച്ചു. ഇതേതുടർന്ന് സുരേഷിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി ഇയാളെ മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ കേസിലെ ഒന്നാം സാക്ഷിയാകും സുരേഷ്. കേസിലെ മുഖ്യപ്രതി സൂരജിന് പാമ്പുകളെ കൈമാറിയത് സുരേഷാണ്. പാമ്പുകളെ പിടികൂടിയതിനും കച്ചവടം നടത്തിയതിനും വനംവകുപ്പും സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതക കേസിൽ സ്വതന്ത്യവും പക്ഷാപാതരഹിതവുമായ മൊഴിയാണ് നൽകിയതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്. എങ്കിലും ഉടൻ തന്നെ ജയിൽ മോചിതനാകാൻ സാധ്യത കുറവാണ്. കേസ് നടപടിക്രമങ്ങൾ പൂർത്തിയാകും വരെ ഇയാൾ ജയിലിൽ തുടരുമെന്നാണ് സൂചന.

അതേസമയം ശാസ്ത്രീയ തെളിവുകൾ അടക്കം മുഖ്യപ്രതി സൂരജിനെതിരായ സാഹചര്യത്തിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഓഗസ്റ്റ് ആറിനോ ഏഴിനോ മുമ്പ് കുറ്റപത്രം നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

gnn24x7